മാതൃത്വമെന്ന വരദാനം

 


അലിഫൈൻ തുലിയമുക് - 1989 ൽ കെനിയയിൽ ജനിച്ച അമേരിക്കൻ ദീർഘദൂര ഓട്ടക്കാരി. 2020 ൽ അറ്റ്ലാൻ്റയിൽ നടന്ന ഒളിമ്പിക്സിൽ മാരത്തൺ ട്രയൽസ് ഇനത്തിലെ ഒന്നാം സ്ഥാനക്കാരി. 2005 IAAF വേൾഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് - ജൂനിയർ വിമൺസ് റേസിൽ 9-ആം സ്ഥാനം നേടിയത് മുതൽ ലോകത്തെ മുൻനിര അത്ലറ്റുകളിലൊരാൾ. 2019 റോട്ടർഡാം മാരത്തണിലെ മൂന്നാം സ്ഥാനക്കാരി.

കായികാഭ്യാസ ലോകത്ത് മുടിചൂടാമന്നയായി വിരാചിക്കുമ്പോഴും അലിഫൈൻ തുലിയമുക്, മഹായുഗങ്ങൾ നിണ്ട മനുഷ്യജീവൽതുടിപ്പുകളുടെ അനർഘനിമിഷങ്ങൾക്ക് സ്ത്രൈണച്ചാർത്തൊരുക്കിയ വശ്യമോഹനമാന്ത്രിക പ്രാപഞ്ചിക വരദാനം ഏറ്റവും പ്രഫുല്ലമായ രീതിയിൽ തന്നെ തൻ്റെ മാറോട് ചേർത്ത് വച്ചിരുന്നു; അതാണ് മാതൃത്വം. ഒരു സ്ത്രീ തൻ്റെ അസ്തിത്വം തിരിച്ചറിയുന്ന തൂലികാപട്ടം. നിറവർണ പ്രൊഫൈലുകളുടെ അക്ഷരക്കൂട്ടുകൾ വിരുന്നൊരുക്കുന്ന മായാലോകങ്ങളിലും വേറിട്ടു തന്നെ നിൽക്കുന്ന മേൽവിലാസം.

2021 ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് പുറപ്പെടാനായി വാഹനത്തിൽ പ്രവേശിച്ചപ്പോൾ അവർ ആ നഗ്ന സത്യം തിരിച്ചറിഞ്ഞു; വെറും ആറുമാസം മാത്രം പ്രായമുള്ള തൻ്റെ കൈകുഞ്ഞിനെ കൂടെ കൊണ്ടുപോവാൻ കഴിയില്ല.

"ബസിലിരുന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഫോണെടുത്ത് അവളുടെ ചിത്രങ്ങൾ സ്വൈപ്പ് ചെയ്തു. അവളുടെ കൊച്ചു കൊച്ചു വീഡിയോകൾ കണ്ടു. അവളില്ലാതെ ഉറക്കം വരാത്ത രാവുകൾ. മുലപ്പാൽ പിഴിഞ്ഞ് അവൾക്ക് കൊടുത്തയക്കും. ഭർത്താവും അവളും അങ്ങ് ഹോട്ടലിലും ഞാൻ ഇവിടെയുമായി വേർപ്പെട്ട ദിനരാത്രങ്ങൾ..." - ഓർത്തെടുക്കുമ്പോൾ അവർ വിതുമ്പി.

ഏറെ കാലമൊന്നും കഴിയേണ്ടി വന്നില്ല. കാലം മാതൃത്വത്തിന് കനിഞ്ഞേകിയ കാവ്യതിലകം മറക്കു പുറത്തുവക്കാൻ ലോകകായികമാമാങ്കത്തിനു പോലും കഴിഞ്ഞില്ല. ഒടുവിൽ, 2024 ഒളിമ്പിക്സ് പാരീസിൽ അരങ്ങേറാനിരിക്കെ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സംഘാടകരും ഒരു ചരിത്രപ്രധാന തീരുമാനമെടുത്തു; മത്സരാർത്ഥികൾക്ക് കൈകുഞ്ഞുങ്ങളെ പാലൂട്ടാൻ വേദിയിൽ തന്നെ സൌകര്യം ചെയ്യാം.

പ്രിയവായനക്കാരായ രക്ഷിതാക്കളെ, മറ്റെന്തിനെക്കാളും കുഞ്ഞിന് ലഭിക്കേണ്ടത് നിങ്ങളുടെ മാതൃത്വം തന്നെയാണ്. അളവില്ലാതെ തന്നെ നൽകണം അത്.

No comments:

Post a Comment